Friday, October 16, 2015

മായാമാളവഗൌള



ഹം നവയുഗ് കീ നയി ഭാരതീ നയീ ആരതീ 
ഹം സ്വരാജ് കീ രിചാനവല്‍ ഭാരത കീ നവലയ ഹോ 
നവസൂര്യോദയ നവ ചന്ദ്രോദയ ഹമി നവോദയ് ഹോ... 


ഇതുപോലെയൊക്കെയാണ് എന്‍റെ സ്കൂളായ നവോദയ വിദ്യാലയയിലെ ഈ പ്രാര്‍ഥനാഗീതം (?) തുടങ്ങുന്നത്. വാമോഴിവഴക്കത്തിന്റെ സൌന്ദര്യം തലമുറകളിലൂടെകടന്നു വന്നു 1995 ഇല്‍ എത്തിയപ്പോഴേക്കും വരികള്‍ക്ക് രചയിതാവ് ഉദ്ദേശിക്കാത്ത മാനങ്ങള്‍ വന്നിരിക്കാം -- സ്വാഭാവികം! എന്തായാലും ഞാനത് ഇങ്ങനെയാണ് പാടിക്കൊണ്ടിരുന്നത്‌. എന്ന് വച്ചാല്‍, പിന്നെ വരുന്നവരികള്‍ പാടാറില്ല, ചുണ്ട് അനക്കാറെയുള്ളൂ.
അന്നും, ഇന്നും, എന്നും ഈ നീണ്ടഗാനത്തിന്റെ അര്‍ഥം മുഴുവനും എനിക്കറിയില്ല.
മറ്റു സ്കൂളുകളില്‍ നിലവിലില്ലാത്ത ഒരു സമ്പ്രദായം നവോദയയില്‍ ഉണ്ടായിരുന്നു. രാവിലെ ഏഴരയ്ക്ക് വെറും വയറ്റില്‍ അസംബ്ലി! വിശന്നു പൊരിഞ്ഞു തൊണ്ട പൊളിച്ചു കൊണ്ട് പാടുന്ന ഞങ്ങള്‍ക്ക് വയറിനകത്ത്‌ നിന്നും ഓർക്കെസ്ട്ര! Wow, വാട്ട്‌ എ വണ്ടർഫുൾ ഫീലിംഗ്!
ഒരു നവോദയന്‍ സര്‍വസംഗപരിത്യാഗിയാവണം -- നോ അമ്മ, നോ അച്ഛന്‍. ഒണ്‍ലി ഗുരു ആന്‍ഡ്‌ ദൈവം. പിന്നെ മാതാവും പിതാവും ഉണ്ടെന്നു പിന്നീട് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്ന മ്യൂസിക്‌ സാര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്‌ -- ശ്രുതി മാതാ, താള പിതാ. ആ നിലയ്ക്ക് തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തവരായിരുന്നു മിക്കവാറും പേര്‍.യാതൊരു സംഗതി ബോധവും ഇല്ലാത്ത poor chaps അഥവാ കണ്ട്രി ഫെല്ലോസ്!
പക്ഷെ എന്ത് കാര്യം? Music കണക്കും ഹിസ്റ്ററിയും പോലെ ഒരു കമ്പല്‍സറി സബ്ജക്റ്റ് ആണ് ഞങ്ങള്‍ക്ക്. പാടിയേ പറ്റൂ. ഈ നാഷണല്‍ ഇന്റെഗ്രെഷന്റെ ഭാഗമായി എല്ലാ ഭാഷയിലെയും ഓരോ പാട്ട് വച്ച് എങ്കിലും പഠിക്കണം. പഠിച്ചേ പറ്റൂ. വല്യ സംഭവമാണ്. ഇതിനു പ്രോഗ്രസ്സ് കാർഡിൽ ഗ്രേഡ് ഒക്കെ ഉണ്ട്. കുളിമുറിയിലെ കെ എസ് ചിത്രയും എസ് ജാനകിയുമോക്കെ കോറസ് പാടി തകർത്തു. വൻ കോമഡിയായിരുന്നു അന്ത കാലം.
ഒന്നും മനസ്സിലാകാത്ത (അതിന്റെ കാര്യവുമില്ല) പില്ലല്ലാര പാപല്ലാര, ചെലുവിന മുദ്ദിന, ധനോധാനെ പുഷ്പേഭോരാ, കേയൂരാന വിഭൂഷയന്തി പുരുഷം തുടങ്ങിയ പാട്ടുകളും വല്ലതുമൊക്കെ തിരിയുന്ന ഓടിവിളയാട് പാപ്പാ, ഹോംഗേ കാമിയാബ്, കന്യാകുമാരി കടൽ തിരമാലകൾ മുതലായവയും ഒരു തരത്തിലും എടുത്താൽ പൊങ്ങാത്ത സരളീവരിശകളും ഞങ്ങളുടെ ജീവിതത്തെ മുടിഞ്ഞ സംഗീതസാന്ദ്രമാക്കി മാറ്റി.

മായാമാളവഗൌളയെ അറിയാമോ?
എക്കോടിംഗ് ടു വിക്കിപീഡിയ, കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ്‌ മായാമാളവ ഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ്‌ ഇത്.
ആരായാലും ഈ പുള്ളിക്കാരൻ പണ്ട് ഞങ്ങള്ക്ക് ഒരു മുട്ടൻ പണി തന്നിട്ടുണ്ട് .
"സാ രീ ഗാ മാ പാ ധാ നീ സാ" എന്നൊക്കെ പണ്ട് 'വിയറ്റ്നാം കോളനി'യിൽ എഴുതിക്കാണിക്കുമ്പോൾ പാടുന്നത് കേട്ടിട്ട് നമുക്കെന്താ ഇതൊക്കെ പാടിയാൽ എന്ന് തോന്നിയിട്ടുണ്ട്. കാര്യത്തോട് അടുത്തപ്പഴല്ലേ സംഭവം അത്ര സുഖമുള്ളതല്ല എന്ന് മനസ്സിലായത്‌.
പല മ്യൂസിക്‌ ക്ലാസുകൾ പയറ്റിയിട്ടും ഞങ്ങടെ ഒരു 'സാരി' പോലും ശരിയാക്കാൻ മ്യൂസിക്‌ പഠിപ്പിക്കുന്ന ജോർജ് സാറിനു കഴിഞ്ഞില്ല. അങ്ങനെ ഒന്നുങ്കിൽ ഞാൻ, അല്ലെങ്കിൽ നിങ്ങൾ എന്ന മട്ടിൽ കാര്യങ്ങൾ അങ്ങനെ തട്ടീം മുട്ടീം പോവുകയായിരുന്നു.
ഒരു ദിവസം ഈ ഗൌളയുടെ പാട്ടും പാടി ഇരിക്കാൻ ഞങ്ങളെഎല്പിച്ചു ജോർജ് സർ ചായ കുടിക്കണോ മറ്റോ പോയി. പോയ തക്കത്തിന് എല്ലാവരും സ്വന്തം മേഖലയിലേക്ക് തിരിഞ്ഞു. പഠിപ്പിസ്റ്റുകൾ പുസ്തകം തുറന്നു. അല്ലാത്തവർ ഹോംവർക്ക് തുറന്നു. ഇനിയും ചിലർ കത്തിവേഷം പുറത്തെടുത്തു. അങ്ങനെ പൂജ്യം വെട്ടിയും, ശത്രുവിൻറെ വെള്ള ഷർട്ടിൽ 'അറിയാതെ' മഷി കുടഞ്ഞും, അന്താക്ഷരി കളിച്ചും, രഹസ്യമായി കണ്ണും കണ്ണും കൈമാറിയും വളരെ കലാപരമായി മുന്നോട്ടു പോയിരുന്ന ഞങ്ങളുടെ ക്ലാസിൽ പെട്ടെന്ന് ഒരലർച്ച മുഴങ്ങി! ജോർജ് സർ! ചുമരിലെ മുത്തുസ്വാമി ദീക്ഷിതർക്കും ശ്യാമശാസ്ത്രികൾക്കും ത്യാഗരാജ ഭാഗവതർക്കും വരെ ദംഷ്ട്ര മുളച്ചു. തുടർന്ന് അവിടെ കേട്ടത് ജോർജ് സാറിന്റെ masterpiece ആയ ഒരു ഐതിഹാസിക ഗാനമേള ആയിരുന്നു. കൊട്ടും കുരവയും മേളപെരുക്കവും ഒക്കെയുള്ള ഒരു സാക്ഷാൽ ഉത്സവമേളം. പൂരം കഴിഞ്ഞ പറമ്പിൽ നിന്ന് പരിക്കേറ്റവർ ഒന്നൊന്നായി ഇറങ്ങി നടന്നു.
പുറകിൽ നിന്ന് ജോർജ് സാറിന്റെ ഉച്ചസ്ഥായിയിലുള്ള ഗർജ്ജനം ഉയർന്നു. "അടുത്ത ക്ലാസ്സിൽ എല്ലാവരും സരളീവരിശകൾ ഇമ്പോസിഷൻ എഴുതിക്കൊണ്ട് വരണം. 100 തവണ!"
ഭൂമി പിളരുന്നതാണോ ആരുടെയെങ്കിലും കളസം കീറിയതാണോ, എന്തോ ഒരു ശബ്ദം കേട്ടു.

PS: ഈ സംഭവത്തോടെ സംഗീതം പഠിക്കണം എന്ന മോഹം ആ സിംഹത്തിൻറെ മടയിൽത്തന്നെ ഉപേക്ഷിച്ച് ആ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് ഒറ്റ ഓട്ടം, ഇന്നും തീരാത്ത പ്രവാസം. സഫറോം കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.



പൂതനാദേവി - ദ ബിഗിനിംഗ്

ഹലോ ചെക്ക്! ഹലോ ചെക്ക്! മൈക്ക്  ടെസ്റ്റിംഗ് ! ചെക്കലോ .... ചെക്ക്.. ചെക്കലോ... 
ഹായ്, ഇത് ഞാനാണ്. 4 കൊല്ലം, 2 മാസം മുൻപ് ഇവിടെ (അവൾടെ) ഒടുക്കത്തെ പൊസ്റ്റിട്ട പൂതന!
എന്താണീ വഴിയ്ക്ക് എന്ന്  ആലോചിക്കണ്ട. ഇത്രേം കാലം ഞാനിവിടെ മടിച്ചു മുരടിച്ച്  ഇരിക്കുകയൊന്നും അല്ല (എന്ന് തോന്നുന്നു). ലോകത്ത് എന്തെല്ലാം സംഭവിച്ചു! മിസ്സ്‌ പൂതന മിസിസ് പൂതനയായി, ബേബി ഓഫ് പൂതന ഉണ്ടായി - കുഞ്ഞിപ്പാലു (ഈ പേര് നിർദേശിച്ച കൂട്ടുകാരൻ ലൂഞ്ചന് കടപ്പാട്). ഗൃഹസ്ഥാശ്രമം പൂതനയെ ചെവിയും മുലയും പോയതിലും ഭീകര അവസ്ഥയിൽ എത്തിച്ചു. കുറെ വെള്ളം വെറുതെ പാലത്തിന്റടീക്കൂടെ കുത്തിയൊലിച്ചു പോയി. 

അങ്ങനെയിരിക്കെ ഒരു ദിവസം മിസ്റ്റർ പൂതന (ഷേണായിടെ പെണ്ണുങ്ങൾക്ക്  മിസിസ് ഷേണായി ആകാമെങ്കിൽ പൂതനയുടെ കണവൻ മിസ്റ്റർ പൂതന തന്നെ. അത് മതി) ഭവ്യതയോടെ പറയുന്നു: "ഹേ, വനിതാരത്നമേ, താങ്കളുടെ കുറെക്കാലമായിട്ടുള്ള വീരകഥകളുടെ ഒരേയൊരു ശ്രോതാവ് എന്ന നിലയ്ക്ക് ഒരു അഭിപ്രായം പറയാമോ?" 
"മോഴിയൂ പ്രാണനാഥാ" 
"താങ്കളുടെ സാഹസിക കഥകൾ കേൾക്കാൻ ലോകജനതയ്ക്ക്  ഭാഗ്യം ഉണ്ടാകണം എന്നാണെൻറെ തോന്നൽ. ഇനി വേണമെങ്കിൽ ഇത്തിരി ആത്മകഥ എഴുതി മലയാള സാഹിത്യരംഗത്ത് ഒരു വിപ്ലവം തീർക്കാമല്ലൊ. എന്താണ് താങ്കളുടെ അഭിപ്രായം?"
സംഗതി ഇത്തിരി സ്വസ്ഥത കിട്ടാൻ വേണ്ടിയാണെങ്കിലും കണവൻ പറഞ്ഞതിൽ കാര്യം ഇല്ലാതില്ലാതില്ല. പൂതു പറയുന്ന കഥ കേൾക്കാൻ കുഞ്ഞിപ്പാലുവിനു പോലും താല്പര്യം നഹി. കഥ എന്ന് കേട്ടാലേ ഓടിക്കളയും! എന്നാൽപ്പിന്നെ ഇവിടെ പറയാം. അതാവുമ്പോ ലക്ഷക്കണക്കിനാളുകളുടെ ആരാധനാപാത്രമായി എനിക്കിവിടെ വെറുതെയിരുന്ന് രോമാഞ്ചിക്കാമല്ലോ. അപ്പൊ, ഗഡീസ്, പൂതന മടങ്ങിയെത്തിയിരിക്കുന്നു. ആഹ്ലാദിപ്പിൻ!  ആഹ്ലാദിപ്പിൻ!