Monday, August 15, 2011

നവോദയയിലെ സ്വാതന്ത്രദിനങ്ങള്‍





ആഗസ്റ്റ്‌ 15 . പണ്ട് ഈ ദിവസം തുടങ്ങുന്നത് ഷൂ വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാലോചിച്ചു കൊണ്ടാണ്. തലേന്ന് രാത്രി ബ്രുഷും പൌഡറും ഷൂ പോളിഷും ചോക്ക്പൊടിയും ഉജാലയുമൊക്കെ മാറിമാറി പരീക്ഷിച്ചു 'നിറം' കെട്ട ഷൂസിനെ ഹൌസ് മിസ്ട്രസ്സുമാരുടെ കണ്ണു വെട്ടിച്ചു എം പി ഹോള്‍ വരെ എത്തിക്കാനുള്ള പാട്...
ഉടുപ്പില്‍ കുത്തിയ ദേശീയ പതാക തല തിരിഞ്ഞു പോയതിനു കേള്‍ക്കുന്ന വഴക്കുകള്‍, വഴക്ക് കേള്‍ക്കുന്നവരുടെ മുഖം കണ്ടുള്ള നിര്‍വൃതി... 'നശിച്ച' മാര്‍ച്ച് പാസ്റ്റു... പ്രസംഗങ്ങളും വെയിലും താങ്ങാനാവാതെ ഭൂമി കുലുക്കിക്കൊണ്ട്‌ നിലം പൊത്തുന്ന കൂട്ടുകാര്‍.... ദേശ ഭക്തി ഗാനങ്ങളുടെ 'മികവി' ന്‌ സമ്മാനമായി കിട്ടുന്ന എക്സ്ട്രാ ലഡ്ഡുകള്‍,,, കടലാസില്‍ പൊതിഞ്ഞു കൂട്ടുകാരന് സൂക്ഷിച്ചു വെച്ചിരുന്ന മധുരപ്പൊതികള്‍... ടി വി യില്‍ പരേഡു കാണാനുള്ള ആള്‍ക്കൂട്ടം, മുമ്പിലെ സീറ്റ് പിടിക്കാനുള്ള ഓട്ടം. പരേഡിന് ശേഷമുള്ള സിനിമകളായിരുന്നു ആകര്‍ഷണം, സിനിമകള്‍ കാണാന്‍ മുന്‍വശത്തെ ഇരിപ്പ് ഉറപ്പിക്കാന്‍ വേണ്ടി താല്പര്യമില്ലാതെയും പരേഡു മുഴുവന്‍ കാണുമായിരുന്നു. സിനിമകളെ ഇന്നത്തേക്കാള്‍ നിഷ്കളങ്കമായാണ് അന്ന് കണ്ടിരുന്നത്‌. കഥാപാത്രങ്ങളെ ഹൃദയം കൊണ്ടാണ് അറിഞ്ഞിരുന്നത്, ഒരാഴ്ചയെങ്കിലും നെഞ്ച് നോവിച്ചു കൊണ്ട് ചില കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കും, എത്ര ചെറിയ സിനിമയാണെങ്കിലും... ഇന്ന് അവയൊക്കെ 'നിലവാരം' കുറഞ്ഞവയായി തോന്നാം, ആഗസ്റ്റ്‌ 15 -കളിലെ നവോദയന്‍ സിനിമകള്‍ ഞങ്ങള്‍ക്ക് ജീവിതം അറിയലായിരുന്നു.



ഇപ്പൊ സ്വാതന്ത്രദിനങ്ങളുടെ മധുരം നഷ്ടമായി, അവധിയും പാട്ടുമൊന്നുമില്ലാതെ നമ്മളൊക്കെ 'വളര്‍ന്നു' പോയി. ഒരിക്കല്‍ക്കൂടി ഒരു ലഡ്ഡുവിനു കൈ നീട്ടാന്‍, സിനിമകള്‍ക്ക്‌ വേണ്ടി ഓടി സീറ്റ് പിടിക്കാന്‍, വെയില് കൊണ്ട് വീഴുന്നവരുടെ എണ്ണമെടുക്കാന്‍... ഒക്കെ കൊതി. വെറുതെ മോഹിക്കുവാന്‍ മോഹം...

5 comments:

  1. നന്നാക്കാമായിരുന്നു...
    ഇതിലും എത്രയോ മനോഹരമായ അനുഭവമായിരുന്നു ആ ദിവസങ്ങള്‍ . രണ്ടു മൂന്നു ദിവസം മുന്‍പ് തന്നെ തുടങ്ങും മാര്‍ച്ച്‌ പാസ്ടിന്റെ ഒരുക്കങ്ങള്‍ . ഒന്നാം സ്ഥാനം ഒരു അഭിമാന പ്രശ്നം ആയിരുന്നു. ജൂനിയേഴ്സിനെ ഒക്കെ ചതുരുപായങ്ങള്‍ ഉപയോഗിച്ചാണ് കയ്യും കാലും ഒരുമിച്ചു ചലിക്കുന്ന അവസ്ഥയില്‍ ആക്കി എടുക്കുന്നത്.
    ഷൂസിന്റെ മുകളിലെ അക്രമവും , ലഡുവും, എന്നും എന്റെ പേടി സ്വപ്നം ആയിരുന്ന സംഘ ഗാന പരമ്പരയും..
    ഗാന്ധി , പ്രഹാര്‍ , തിരംഗ, റോജ തുടങ്ങിയവ ആയിരുന്നു ദൂരദര്‍ശന്റെ സ്വാതന്ത്ര ദിന പ്രത്യേക ചലച്ചിത്രങ്ങള്‍ ..
    ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് സിനിമ കളിക്കാനുള്ള സമയത്തിന് മുകളില്‍ അനാവശ്യമായി വന്നു കയറിയ ഒരു മാരണമായുള്ള അവസ്ഥകളും ഉണ്ടായിരുന്നില്ലെന്നലാ..
    വന്ദനാ... ഈ നോട്ട് തനിക്കു കുറച്ചു കൂടി നന്നാക്കാമായിരുന്നു.. തന്റെ കഴിവ് വെച്ച് നോക്കുമ്പോള്‍ ഇതൊരു തട്ടിക്കൂട്ട് പ്രഹസനം മാത്രം.

    ReplyDelete
  2. അനുഭവങ്ങള്‍ വന്നില്ല..എങ്കിലും അന്നത്തെ ആ കാര്യങ്ങള്‍ ഓര്‍ത്തു പോയി കുറച്ചു നേരത്തിന്..

    ReplyDelete
  3. കിവി ഷൂ പൊളിഷില്‍ ഉജാല ഒഴിച്ചു കലക്കി ഷൂ പോളിഷ് ചെയ്യുമ്മ്ബോള്‍ എന്തൊരു വെളുപ്പയിരുന്നൂ ഷൂസിനു... വെയിലുകൊണ്ടു തലകറങ്ങി ചെല്ലുംബോള്‍ ക്കിട്ടിയിരുന്ന സ്ഥിരം ബ്രേക്ഫാസ്ട് ഉപ്പുമവും ഇന്നും ഓര്‍ക്കാറുണ്ട്

    ReplyDelete
  4. നവോദയയിലെ നാളുകളെ ഓർമ്മിപ്പിച്ചു ചേച്ചീ....കുറച്ചു കൂടി എഴുതാമായിരുന്നു..:)

    ReplyDelete
  5. ഇപ്പൊ സ്വാതന്ത്രദിനങ്ങളുടെ മധുരം നഷ്ടമായി, അവധിയും പാട്ടുമൊന്നുമില്ലാതെ നമ്മളൊക്കെ 'വളര്‍ന്നു' പോയി. ഒരിക്കല്‍ക്കൂടി ഒരു ലഡ്ഡുവിനു കൈ നീട്ടാന്‍, സിനിമകള്‍ക്ക്‌ വേണ്ടി ഓടി സീറ്റ് പിടിക്കാന്‍, വെയില് കൊണ്ട് വീഴുന്നവരുടെ എണ്ണമെടുക്കാന്‍... ഒക്കെ കൊതി. വെറുതെ മോഹിക്കുവാന്‍ മോഹം..

    ReplyDelete