Showing posts with label ഹമി നവോദയ് ഹോ. Show all posts
Showing posts with label ഹമി നവോദയ് ഹോ. Show all posts

Friday, October 16, 2015

മായാമാളവഗൌള



ഹം നവയുഗ് കീ നയി ഭാരതീ നയീ ആരതീ 
ഹം സ്വരാജ് കീ രിചാനവല്‍ ഭാരത കീ നവലയ ഹോ 
നവസൂര്യോദയ നവ ചന്ദ്രോദയ ഹമി നവോദയ് ഹോ... 


ഇതുപോലെയൊക്കെയാണ് എന്‍റെ സ്കൂളായ നവോദയ വിദ്യാലയയിലെ ഈ പ്രാര്‍ഥനാഗീതം (?) തുടങ്ങുന്നത്. വാമോഴിവഴക്കത്തിന്റെ സൌന്ദര്യം തലമുറകളിലൂടെകടന്നു വന്നു 1995 ഇല്‍ എത്തിയപ്പോഴേക്കും വരികള്‍ക്ക് രചയിതാവ് ഉദ്ദേശിക്കാത്ത മാനങ്ങള്‍ വന്നിരിക്കാം -- സ്വാഭാവികം! എന്തായാലും ഞാനത് ഇങ്ങനെയാണ് പാടിക്കൊണ്ടിരുന്നത്‌. എന്ന് വച്ചാല്‍, പിന്നെ വരുന്നവരികള്‍ പാടാറില്ല, ചുണ്ട് അനക്കാറെയുള്ളൂ.
അന്നും, ഇന്നും, എന്നും ഈ നീണ്ടഗാനത്തിന്റെ അര്‍ഥം മുഴുവനും എനിക്കറിയില്ല.
മറ്റു സ്കൂളുകളില്‍ നിലവിലില്ലാത്ത ഒരു സമ്പ്രദായം നവോദയയില്‍ ഉണ്ടായിരുന്നു. രാവിലെ ഏഴരയ്ക്ക് വെറും വയറ്റില്‍ അസംബ്ലി! വിശന്നു പൊരിഞ്ഞു തൊണ്ട പൊളിച്ചു കൊണ്ട് പാടുന്ന ഞങ്ങള്‍ക്ക് വയറിനകത്ത്‌ നിന്നും ഓർക്കെസ്ട്ര! Wow, വാട്ട്‌ എ വണ്ടർഫുൾ ഫീലിംഗ്!
ഒരു നവോദയന്‍ സര്‍വസംഗപരിത്യാഗിയാവണം -- നോ അമ്മ, നോ അച്ഛന്‍. ഒണ്‍ലി ഗുരു ആന്‍ഡ്‌ ദൈവം. പിന്നെ മാതാവും പിതാവും ഉണ്ടെന്നു പിന്നീട് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്ന മ്യൂസിക്‌ സാര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്‌ -- ശ്രുതി മാതാ, താള പിതാ. ആ നിലയ്ക്ക് തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തവരായിരുന്നു മിക്കവാറും പേര്‍.യാതൊരു സംഗതി ബോധവും ഇല്ലാത്ത poor chaps അഥവാ കണ്ട്രി ഫെല്ലോസ്!
പക്ഷെ എന്ത് കാര്യം? Music കണക്കും ഹിസ്റ്ററിയും പോലെ ഒരു കമ്പല്‍സറി സബ്ജക്റ്റ് ആണ് ഞങ്ങള്‍ക്ക്. പാടിയേ പറ്റൂ. ഈ നാഷണല്‍ ഇന്റെഗ്രെഷന്റെ ഭാഗമായി എല്ലാ ഭാഷയിലെയും ഓരോ പാട്ട് വച്ച് എങ്കിലും പഠിക്കണം. പഠിച്ചേ പറ്റൂ. വല്യ സംഭവമാണ്. ഇതിനു പ്രോഗ്രസ്സ് കാർഡിൽ ഗ്രേഡ് ഒക്കെ ഉണ്ട്. കുളിമുറിയിലെ കെ എസ് ചിത്രയും എസ് ജാനകിയുമോക്കെ കോറസ് പാടി തകർത്തു. വൻ കോമഡിയായിരുന്നു അന്ത കാലം.
ഒന്നും മനസ്സിലാകാത്ത (അതിന്റെ കാര്യവുമില്ല) പില്ലല്ലാര പാപല്ലാര, ചെലുവിന മുദ്ദിന, ധനോധാനെ പുഷ്പേഭോരാ, കേയൂരാന വിഭൂഷയന്തി പുരുഷം തുടങ്ങിയ പാട്ടുകളും വല്ലതുമൊക്കെ തിരിയുന്ന ഓടിവിളയാട് പാപ്പാ, ഹോംഗേ കാമിയാബ്, കന്യാകുമാരി കടൽ തിരമാലകൾ മുതലായവയും ഒരു തരത്തിലും എടുത്താൽ പൊങ്ങാത്ത സരളീവരിശകളും ഞങ്ങളുടെ ജീവിതത്തെ മുടിഞ്ഞ സംഗീതസാന്ദ്രമാക്കി മാറ്റി.

മായാമാളവഗൌളയെ അറിയാമോ?
എക്കോടിംഗ് ടു വിക്കിപീഡിയ, കർണ്ണാടകസംഗീതത്തിലെ പതിനഞ്ചാമത് മേളകർത്താരാഗമാണ്‌ മായാമാളവ ഗൗള. ശാസ്ത്രീയസംഗീതത്തിൽ വായ്പ്പാട്ടും ഉപകരണസംഗീതവും അഭ്യസിക്കുന്നവർ ആദ്യമായി പഠിക്കുന്ന രാഗമാണ്‌ ഇത്.
ആരായാലും ഈ പുള്ളിക്കാരൻ പണ്ട് ഞങ്ങള്ക്ക് ഒരു മുട്ടൻ പണി തന്നിട്ടുണ്ട് .
"സാ രീ ഗാ മാ പാ ധാ നീ സാ" എന്നൊക്കെ പണ്ട് 'വിയറ്റ്നാം കോളനി'യിൽ എഴുതിക്കാണിക്കുമ്പോൾ പാടുന്നത് കേട്ടിട്ട് നമുക്കെന്താ ഇതൊക്കെ പാടിയാൽ എന്ന് തോന്നിയിട്ടുണ്ട്. കാര്യത്തോട് അടുത്തപ്പഴല്ലേ സംഭവം അത്ര സുഖമുള്ളതല്ല എന്ന് മനസ്സിലായത്‌.
പല മ്യൂസിക്‌ ക്ലാസുകൾ പയറ്റിയിട്ടും ഞങ്ങടെ ഒരു 'സാരി' പോലും ശരിയാക്കാൻ മ്യൂസിക്‌ പഠിപ്പിക്കുന്ന ജോർജ് സാറിനു കഴിഞ്ഞില്ല. അങ്ങനെ ഒന്നുങ്കിൽ ഞാൻ, അല്ലെങ്കിൽ നിങ്ങൾ എന്ന മട്ടിൽ കാര്യങ്ങൾ അങ്ങനെ തട്ടീം മുട്ടീം പോവുകയായിരുന്നു.
ഒരു ദിവസം ഈ ഗൌളയുടെ പാട്ടും പാടി ഇരിക്കാൻ ഞങ്ങളെഎല്പിച്ചു ജോർജ് സർ ചായ കുടിക്കണോ മറ്റോ പോയി. പോയ തക്കത്തിന് എല്ലാവരും സ്വന്തം മേഖലയിലേക്ക് തിരിഞ്ഞു. പഠിപ്പിസ്റ്റുകൾ പുസ്തകം തുറന്നു. അല്ലാത്തവർ ഹോംവർക്ക് തുറന്നു. ഇനിയും ചിലർ കത്തിവേഷം പുറത്തെടുത്തു. അങ്ങനെ പൂജ്യം വെട്ടിയും, ശത്രുവിൻറെ വെള്ള ഷർട്ടിൽ 'അറിയാതെ' മഷി കുടഞ്ഞും, അന്താക്ഷരി കളിച്ചും, രഹസ്യമായി കണ്ണും കണ്ണും കൈമാറിയും വളരെ കലാപരമായി മുന്നോട്ടു പോയിരുന്ന ഞങ്ങളുടെ ക്ലാസിൽ പെട്ടെന്ന് ഒരലർച്ച മുഴങ്ങി! ജോർജ് സർ! ചുമരിലെ മുത്തുസ്വാമി ദീക്ഷിതർക്കും ശ്യാമശാസ്ത്രികൾക്കും ത്യാഗരാജ ഭാഗവതർക്കും വരെ ദംഷ്ട്ര മുളച്ചു. തുടർന്ന് അവിടെ കേട്ടത് ജോർജ് സാറിന്റെ masterpiece ആയ ഒരു ഐതിഹാസിക ഗാനമേള ആയിരുന്നു. കൊട്ടും കുരവയും മേളപെരുക്കവും ഒക്കെയുള്ള ഒരു സാക്ഷാൽ ഉത്സവമേളം. പൂരം കഴിഞ്ഞ പറമ്പിൽ നിന്ന് പരിക്കേറ്റവർ ഒന്നൊന്നായി ഇറങ്ങി നടന്നു.
പുറകിൽ നിന്ന് ജോർജ് സാറിന്റെ ഉച്ചസ്ഥായിയിലുള്ള ഗർജ്ജനം ഉയർന്നു. "അടുത്ത ക്ലാസ്സിൽ എല്ലാവരും സരളീവരിശകൾ ഇമ്പോസിഷൻ എഴുതിക്കൊണ്ട് വരണം. 100 തവണ!"
ഭൂമി പിളരുന്നതാണോ ആരുടെയെങ്കിലും കളസം കീറിയതാണോ, എന്തോ ഒരു ശബ്ദം കേട്ടു.

PS: ഈ സംഭവത്തോടെ സംഗീതം പഠിക്കണം എന്ന മോഹം ആ സിംഹത്തിൻറെ മടയിൽത്തന്നെ ഉപേക്ഷിച്ച് ആ ഖബറിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട് ഒറ്റ ഓട്ടം, ഇന്നും തീരാത്ത പ്രവാസം. സഫറോം കി സിന്ദഗീ ജോ കഭി നഹി ഖതം ഹോ ജാത്തി ഹേ. ശംഭോ മഹാദേവാ.



Monday, August 15, 2011

നവോദയയിലെ സ്വാതന്ത്രദിനങ്ങള്‍





ആഗസ്റ്റ്‌ 15 . പണ്ട് ഈ ദിവസം തുടങ്ങുന്നത് ഷൂ വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാലോചിച്ചു കൊണ്ടാണ്. തലേന്ന് രാത്രി ബ്രുഷും പൌഡറും ഷൂ പോളിഷും ചോക്ക്പൊടിയും ഉജാലയുമൊക്കെ മാറിമാറി പരീക്ഷിച്ചു 'നിറം' കെട്ട ഷൂസിനെ ഹൌസ് മിസ്ട്രസ്സുമാരുടെ കണ്ണു വെട്ടിച്ചു എം പി ഹോള്‍ വരെ എത്തിക്കാനുള്ള പാട്...
ഉടുപ്പില്‍ കുത്തിയ ദേശീയ പതാക തല തിരിഞ്ഞു പോയതിനു കേള്‍ക്കുന്ന വഴക്കുകള്‍, വഴക്ക് കേള്‍ക്കുന്നവരുടെ മുഖം കണ്ടുള്ള നിര്‍വൃതി... 'നശിച്ച' മാര്‍ച്ച് പാസ്റ്റു... പ്രസംഗങ്ങളും വെയിലും താങ്ങാനാവാതെ ഭൂമി കുലുക്കിക്കൊണ്ട്‌ നിലം പൊത്തുന്ന കൂട്ടുകാര്‍.... ദേശ ഭക്തി ഗാനങ്ങളുടെ 'മികവി' ന്‌ സമ്മാനമായി കിട്ടുന്ന എക്സ്ട്രാ ലഡ്ഡുകള്‍,,, കടലാസില്‍ പൊതിഞ്ഞു കൂട്ടുകാരന് സൂക്ഷിച്ചു വെച്ചിരുന്ന മധുരപ്പൊതികള്‍... ടി വി യില്‍ പരേഡു കാണാനുള്ള ആള്‍ക്കൂട്ടം, മുമ്പിലെ സീറ്റ് പിടിക്കാനുള്ള ഓട്ടം. പരേഡിന് ശേഷമുള്ള സിനിമകളായിരുന്നു ആകര്‍ഷണം, സിനിമകള്‍ കാണാന്‍ മുന്‍വശത്തെ ഇരിപ്പ് ഉറപ്പിക്കാന്‍ വേണ്ടി താല്പര്യമില്ലാതെയും പരേഡു മുഴുവന്‍ കാണുമായിരുന്നു. സിനിമകളെ ഇന്നത്തേക്കാള്‍ നിഷ്കളങ്കമായാണ് അന്ന് കണ്ടിരുന്നത്‌. കഥാപാത്രങ്ങളെ ഹൃദയം കൊണ്ടാണ് അറിഞ്ഞിരുന്നത്, ഒരാഴ്ചയെങ്കിലും നെഞ്ച് നോവിച്ചു കൊണ്ട് ചില കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കും, എത്ര ചെറിയ സിനിമയാണെങ്കിലും... ഇന്ന് അവയൊക്കെ 'നിലവാരം' കുറഞ്ഞവയായി തോന്നാം, ആഗസ്റ്റ്‌ 15 -കളിലെ നവോദയന്‍ സിനിമകള്‍ ഞങ്ങള്‍ക്ക് ജീവിതം അറിയലായിരുന്നു.



ഇപ്പൊ സ്വാതന്ത്രദിനങ്ങളുടെ മധുരം നഷ്ടമായി, അവധിയും പാട്ടുമൊന്നുമില്ലാതെ നമ്മളൊക്കെ 'വളര്‍ന്നു' പോയി. ഒരിക്കല്‍ക്കൂടി ഒരു ലഡ്ഡുവിനു കൈ നീട്ടാന്‍, സിനിമകള്‍ക്ക്‌ വേണ്ടി ഓടി സീറ്റ് പിടിക്കാന്‍, വെയില് കൊണ്ട് വീഴുന്നവരുടെ എണ്ണമെടുക്കാന്‍... ഒക്കെ കൊതി. വെറുതെ മോഹിക്കുവാന്‍ മോഹം...

Monday, December 6, 2010

ചിറകൊടിഞ്ഞ കിനാവുകള്‍

എന്‍റെ ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള ജീവിതകാലത്തിനു വേദിയായത് ഉടായിപ്പുകളെയും, പുസ്തകപ്പുഴുക്കളെയും, ബുദ്ധിജീവികളെയും 3:6:1 എന്ന പ്രോപോഷനില്‍ വാര്‍ത്തെടുക്കുന്ന നവോദയ എന്ന രാജ്യത്തായിരുന്നു. അതേതു രാജ്യം എന്നാണോ?

നവോദയ എന്താണ് എന്നറിയാത്തവര്‍ക്ക്:
(ഇത് ഒരു അധികപ്രസംഗമാണ്. നവോദയ അറിയാത്തവര്‍ ബ്ലോഗുലകത്തിലോ! കഥകളുമായി അത്രയേറെ നവോദയന്‍ പാണന്മാര്‍, പാണികള്‍, സിങ്കങ്ങള്‍ ഇവിടെയൊക്കെയുണ്ടല്ലോ.)
എന്നാലും ജസ്റ്റ്‌ഫോര്‍ സേക് ഓഫ് ഹൊറര്‍, എനിക്കത് പറയണം. മലപ്പുറം നവോദയ വിദ്യാലയ അഥവാ ഊരകം മൊട്ടക്കുന്നിന്‍ മുകളിലെ സാമ്രാജ്യം! കേന്ദ്ര ഗവണ്മെന്റിന്റെ ചെലവില്‍ ഏഴു കൊല്ലം ഉണ്ടും ഉറങ്ങിയും വളരാന്‍ നിര്‍ബന്ധിത അനാഥത്വം സ്വീകരിക്കുന്ന പത്തെഴുപത്‌ പേര്‍ ബാല്യവും കൌമാരവും ചെലവഴിക്കുന്ന ഒരു ഭയങ്കര സെറ്റപ്പ്! ഓരോ ബാച്ചിലും പത്തെഴുപത്‌ പേര്‍ വച്ച് ആറു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കുറെയെണ്ണം -- പല സൈസും, പ്രോപര്‍ടീസും ഉള്ളവ. ഇവറ്റകളെ മേയ്ക്കാന്‍ പത്തമ്പത് ടീച്ചര്‍മാര്‍ (സാറന്മാരും ഉണ്ടേ) വീടും കുടിയും ഒക്കെയായി ഇതിനകത്ത് തന്നെ. കയറിവരുന്ന മുതലുകള്‍ക്ക് കൈയ്യില്‍ ഒരു പട്ടാളപ്പെട്ടിയും, രണ്ടു ബക്കറ്റും അനുവദനീയം.
ട്രങ്കിനകത്തു ഉടുതുണി കണ്ണാടി, ചീപ്പ്, എന്നിവ മാത്രമേ കാണാവൂ എന്നാണു ചട്ടം. ഭക്ഷണ വസ്തുക്കള്‍ banned ആണ്. അഥവാ ഉണ്ടെങ്കില്‍ ഹൌസിലെത്തുമ്പോഴേക്കും അത് ഇല്ലാതാകും. പിന്നെ, മറുതുണി (യുണിഫോം), സോപ്പ്, എണ്ണ, പേസ്റ്റ്, ഷൂ, പുസ്തകം, പേന, മഷി, ചൂല്, പ്ലേറ്റ്, ഗ്ലാസ്സ്, സ്പൂണ്‍, തുടങ്ങി ഒരാള്‍ക്ക്‌ ജീവിച്ചു പോകാനുള്ളതെല്ലാം സര്‍ക്കാര്‍ വക റേഷന്‍. അപ്പനും അമ്മയും റേഷനിലില്ല.


**************************************************


ആഗോള പ്രശസ്തി കാരണം തല്ലു കൊണ്ട് ചാവാറായ പരുവത്തിലാണ് പൂതന എന്ന ഞാന്‍ നവോദയ എന്ന പ്രസ്ഥാനത്തെപ്പറ്റി കേള്‍ക്കുന്നത്. വീട്ടുകാര്‍ ശല്യം ഒഴിവാക്കാനും, ഞാന്‍ ഇനി അമ്മയുടെ തല്ലു കൊള്ളാതിരിക്കാനും, എന്നെ കാണാതെ 'തള്ള' പശ്ചാത്തപിക്കട്ടെ എന്ന് കരുതിക്കൊണ്ടും, 'എന്‍റെ സൂര്യപുത്രിയ്ക്ക്' എന്ന സിനിമയുടെ സ്വാധീനം കൊണ്ടും, ( സ്വാധീനം കുറേക്കാലം മുമ്പേ ഉള്ളില്‍ ഉണ്ടായിരുന്നു. അതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഒരിക്കല്‍ ഇടാം) അതിലെ അമലയെപ്പോലെ ഹോസ്റ്റലിന്റെ മതില് ചാടാം എന്നുള്ള ആഗ്രഹം കൊണ്ടും, പഠിക്കാന്‍ തീരെ ഇന്ടരസ്റ്റ്‌ ഇല്ലാഞ്ഞിട്ടും പുറത്തൂര്‍ പഞ്ചായത്തിലെ ഗര്‍ജ്ജിക്കും സിംഹമായ സാക്ഷാല്‍ രാഘവന്‍ പിള്ള മാഷിന്റടുത്ത് ട്യൂഷന് പോയും, മാഷ്‌ പേപ്പര്‍ കാണില്ല എന്നറിയാമായിരുന്നിട്ടും കറക്കിക്കുത്തിയാല്‍ കൊന്നു കളയും എന്ന് ഭയന്നും മറ്റും വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഞാന്‍ അര-ജീവപരന്ത്യത്ത്തിനു എത്തുന്നത്.
അങ്ങനെ ഫോണിലൂടെ പ്രവാസിയായ പിതാവ് ശ്രീമാനോടും, വീട്ടിലിരിക്കുന്ന പിതാമഹി കല്യാണിയമ്മയോടും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിപ്പിശാശിനോടും, ജട്ടി ഇട്ടു, ഇട്ടില്ല മട്ടില്‍ ഹാപ്പിയായി നടക്കുന്ന ഏറ്റവും ഇളയ കുട്ടിപ്പിശാശിനോടും യാത്ര പറഞ്ഞ്‌, ഇതായിരിക്കും പൂതനാമോക്ഷം എന്ന് പ്രതീക്ഷിച്ചു, അമ്മയുടെ അച്ചന്റെ ട്രങ്ക് പെട്ടിയെ പച്ച കളറടിപ്പിച്ചു പുത്തനാക്കി പാക്ക് ചെയ്തു, 'അടിച്ചുപൊളിയുടെ' സുന്ദര സ്വപ്നങ്ങളുമായി ഞാന്‍ വീട് വിട്ടിറങ്ങി. പറയാന്‍ വിട്ടു, നവോദയയിലേക്ക് കൂടെ ഒരു കൂട്ടുകാരി കൂടി ഉണ്ട്. ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരി മണ്ടുമോള്‍ സി. പി. ഞങ്ങള്‍ അത്ര ക്ലോസായ ഫ്രന്‍സ് അല്ലെങ്കിലും ഇനിയങ്ങോട്ട് ക്ലോസാകുമല്ലോ.
മണ്ടുമോളും ഞാനും വരാന്‍ പോകുന്ന ദിവസങ്ങളില്‍ 'രാപ്പാടി പക്ഷിക്കൂട്ടം' പാടി തുള്ളിച്ചാടി നടക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാന്‍ യാത്രയുടെ ദൈര്‍ഖ്യം അറിഞ്ഞതേയില്ല.
വഴിയ്ക്ക് വെങ്ങരയില്‍ വണ്ടി നിര്‍ത്തി അമ്മയും ഞാനും ഒരു ബേക്കറിയില്‍ കയറി. പരിചയമില്ലാത്തത്ര സ്നേഹത്തോടെ അമ്മ 'വാ' എന്ന് വിളിച്ചപ്പോ, എന്നെത്തന്നെയാണോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കി. അതെ, എന്നെത്തന്നെ. ചാടിയിറങ്ങി അകത്തേയ്ക്ക് ചെന്നപ്പോള്‍, ഇന്നും രോമാന്ജമുണ്ടാക്കുന്ന വാക്കുകള്‍ ഞാന്‍ കെട്ടു.
"പൂതന മോളെ, എന്ത് വേണമെങ്കിലും പറഞ്ഞോ, വാങ്ങിത്തരാം." ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി, രണ്ടും നിറഞ്ഞിരുന്നു.
അമ്മയുടേത് പുത്രീദു:ഖം കൊണ്ടും, എന്റേത് അവിശ്വസനീയത കൊണ്ടും (മുമ്പൊരിക്കല്‍ ബേക്കറിയിലേക്ക് നോക്കി വെള്ളമിറക്കി നിന്നതിനു പൊതുജനമധ്യത്തില്‍ വെച്ച് എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പല്ലിരുമ്മുകയും, വീട്ടിലെത്തിയപ്പോള്‍ എന്‍റെ കണ്ട്രോളില്‍ ഉണ്ടായിരുന്ന കുട്ടിപ്പട്ടാളത്തിന്റെ മുമ്പിലിട്ടു എന്നെ കേരള പോലീസ് സ്റ്റൈലില്‍ പോതുക്കുകയും ചെയ്ത മൈ ഓണ്‍ മദര്‍ തന്നെയാണോ ഇത്? അമര്ത്തിച്ച്ചിരിക്കുന്ന ഗാംഗ് മെംബേഴ്സിനെ അന്ന് തന്നെ ഞാന്‍ പിരിച്ചു വിട്ടു, വി ആര്‍ എസ്സും എടുത്തു). ഏതായാലും അമ്മയുടെ ഔദാര്യത്തെ ഞാന്‍ മാക്സിമം ചൂഷണം ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. ഒരു ശ്വാസം ഉള്ളിലെക്കെടുത്തു ഞാന്‍ പറഞ്ഞു തുടങ്ങി -- "ഒരു കിലോ ലഡ്ഡു, ഒരു കിലോ മിക്സ്ചര്‍, രണ്ടു...." -- "മോളെ.." - വിളറിയ മുഖത്തോടെ അമ്മ. "ങേ, പിന്നേം മൂഷികസ്ത്രീ ആയോ?" അതല്ല. അമ്മയ്ക്ക് ഒരു സംശയം. സംഗതി സ്മഗ്ലിംഗ് ആണ്. ലിസ്റ്റില്‍ ഈ വക തീറ്റസാമാനങ്ങള്‍ നിരോധിതമാണ്. പിടിക്കപ്പെട്ടാല് പ്രശ്നമാകും.
"തല്‍കാലം ലഡ്ഡു പോരെ?"
"മതി"
ലഡ്ഡു എങ്കില്‍ ലഡ്ഡു. ഒരു കിലോ ലഡ്ഡു ഞാന്‍ ട്രങ്കിലെ തുണികള്‍ക്കിടയില്‍ ഭദ്രമായി ഒളിപ്പിച്ചു. 45 ഡിഗ്രി ചരിവില്‍ ഞങ്ങളുടെ വാഹനം ഊരകമല കയറി. കൊള്ളാം, നല്ല സെറ്റപ്പ്. പ്രകൃതി രമണീയതയ്ക്ക് ഭംഗം വരുത്താന്‍ ഒരു ചായക്കട പോലുമില്ല. ഇടയ്ക്ക് രണ്ടായിത്തിരിയുന്ന ഒരു റോഡ്‌. ഒരെണ്ണം താഴേക്കു, വേറൊരെണ്ണം മുകളിലേക്ക് -- മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങള്‍ --

Ministry of Human Resources Development
Jawahar Navodaya Vidyalaya
Malappuram
Oorakam
Keezhmuri


മണ്ടുമോളുടെ മുഖത്തൊരു ഞെട്ടല്‍. താഴോട്ടു പോകുന്ന മറ്റേ റോഡിലൂടെ 'രാക്കോലം വന്നതാണേ' പാടിക്കൊണ്ട് എന്‍റെ മനസ്സ് തുള്ളിച്ചാടി പോയി.

പ്രവേശനോല്‍സവ കാഴ്ചകള്‍
നവോദയയുടെ പരിസരത്ത് കടുകുഭരണി വീണു പൊട്ടിയ കണക്കു പത്തും പതിനൊന്നും വയസ്സുള്ള ആണും പെണ്ണും ഒരു ട്രങ്ക് പെട്ടിയുടെയും രണ്ടു ബക്കറ്റിന്റെയും ഒരു മഗ്ഗിന്റെയും രണ്ടു ഉടമകളുടെയും കൂടെ അന്തം വിട്ടു എങ്ങോട്ട് പോകണം, എന്ത് ചെയ്യണം എന്നറിയാതെ ചിതറിത്തെറിച്ചു കിടക്കുന്നു. ഉടമകള്‍ സ്ഥലം വിടുന്ന മുറയ്ക്ക് ഉറുമ്പുകള്‍ ചുമന്നു കൊണ്ട് പോകുന്ന പോലെ അഞ്ചാറു പേര്‍ ചേര്‍ന്ന് ഒരു കടുക്മണിയെ പൊക്കിയെടുത്തു കൊണ്ട് ഹോസ്റ്റല്‍ (ഹിയരാഫ്ടര്‍ ഹൌസ്) ലക്ഷ്യമാക്കി നീങ്ങുന്നു. ബാക്ക് ഗ്രൗണ്ടില്‍ 'അയ്യോ, അമ്മേ, എന്നെയിട്ടിട്ട് പോവല്ലേ... ഞാനും വരണേ... എന്നെ വിടടാ...' തുടങ്ങിയ ലിറിക്സ് ഉള്ള ഒരു ഗാനവും ചിലയിടത്ത് സ്പെഷ്യല്‍ എഫക്ട്സും. ഇതൊക്കെ കണ്ടും കേട്ടും അടക്കിച്ചിരിക്കുന്ന പഴുത്ത പ്ലാവിലകളെയും, കണ്ണുരുട്ടി കരയാന്‍ മുട്ടി നില്‍ക്കുന്ന പച്ച പ്ലാവിലകളെയും കാണാം. ഇതിനൊക്കെ ഇടയില്‍ പുതിയവന്റെ ട്രങ്ക് പെട്ടിയും ബക്കറ്റും ചുമന്നു കൊണ്ട് വേറൊരു ഗ്രൂപ്പ്‌ മുമ്പരുടെ പിറകെ പോകുന്നു.

കരയുന്നവരെയും കണ്ണീരടക്കുന്നവരെയും പുച്ചിച്ചുകൊണ്ട് കാഴ്ചകളൊക്കെ കണ്ടു 'സുജായി'യായി നടക്കുകയാണ്. വെളുത്തു മെലിഞ്ഞ മംഗ്ലീഷു പറയുന്ന ടീച്ചറാണ് ഹൌസ് മിസ്ട്രസ്സ് -- സുജാത മിസ്സ്‌. കൊള്ളാം, നല്ല ഭംഗിയുള്ള ചിരി, ഇവരെ പറ്റിച്ചു മതില് ചാടാന്‍ എളുപ്പമാണ്. എവിടെയായിരിക്കും ഹൌസ്? ട്രങ്കും ബക്കറ്റുമൊക്കെയെടുത്തു മുമ്പേ നടന്നു ഏഴാം ക്ലാസ്സിലെ 'ചേച്ചിമാര്‍' എന്നേം അമ്മയെയും മണ്ടുമോളെയും അമ്മയെയും ഹൌസിലേക്ക് ആനയിച്ചു.

രണ്ടു-രണ്ടര ഏക്കര്‍ വിസ്താരമുള്ള ഒരു ഗ്രൌണ്ട് (എന്തിനാണാവോ?). അതിന്റെ ഒരു വശത്ത് ഒരു കുഞ്ഞു കുന്ന് (അതെനിക്കിഷ്ടപ്പെട്ടു, വലിഞ്ഞു കയറാം). ഭൂപ്രദേശം അത്ര പോര. മണ്ണ് കാണുന്നില്ല, കമ്പ്ലീറ്റ് പാറകള്‍. നേരെ നടക്കാന്‍ തന്നെ വിഷമം. പൂഴിമണ്ണില്‍ ഓടിക്കളിച്ചു കൊണ്ട് ഒരു കടലോരഗ്രാമത്തില്‍ കഴിഞ്ഞിരുന്ന പൂതുമോള്‍ പറിച്ചു നടലിന്റെ വേദന അറിഞ്ഞുതുടങ്ങുകയായിരുന്നു. (സെന്റി, സെന്റി)
അത് വിട്, ഞങ്ങളുടെ നടത്തം അവസാനിച്ചത്‌ മൈസൂര്‍ പാക്ക് അടുക്കി വെച്ചിരിക്കുന്നത് പോലെ കിടക്കുന്ന കുറേ മഞ്ഞ കെട്ടിടങ്ങള്‍ക്ക് മുമ്പിലാണ്. വല്ല ഗോഡൌനും ആയിരിക്കും.
ചേച്ചിമാര്‍ കയറിപ്പോകുന്നത്‌ അങ്ങോട്ടാണല്ലോ! എനിക്കെന്തോ പന്തികേട്‌ തോന്നി. പുറകെ ഞങ്ങള്‍ വെച്ചു പിടിച്ചു. ഉണങ്ങാത്ത തുണികളുടെയും തലമുറകളുടെ മൂത്രത്തിന്റെയും,
അതിനു മുകളില്‍ ഒഴിച്ച ഫെനോയിലിന്റെയും പിന്നെ തിരിച്ചറിയാന്‍ പറ്റാത്ത എന്തിന്റെയൊക്കെയോ 'മണ' മുള്ള ഒരു ഒരു ചെറിയ വരാന്തയുടെ ഇരുവശത്തുമായി വാതിലുകള്‍. അവയ്ക്ക് മുകളില്‍ സ്കെച്ച് കളറുകളുടെ ഒരു കൊളാഷ് -- ഇന്ദിരാ ഹൌസ് . ഡോര്‍മെട്രി 1, ഡോര്‍മെട്രി 2.
ഒന്നാമത്തെ മുറിയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. നേരത്തെ മണം ഡബിള്‍ സ്ട്രോങ്ങില്‍. വാഹ്‌! വാട്ട് എ സീന്‍! 14 ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍. അവയ്ക്കിടയിലൂടെ ഒരാള്‍ക്ക് (പത്ത് വയസ്സുള്ള ഒരാള്‍ക്ക്‌) നെഞ്ച് വിരിച്ചു നടക്കാം, രണ്ടാമന്‍ എതിരെ വരുമ്പോള്‍ ചെരിഞ്ഞു നിന്ന് ഇത്തിരി ഭവ്യതയാവാം. ഇല്ലെങ്കില്‍ രണ്ടു പേരും പോകില്ല. ജനല്‍ക്കമ്പികളില്‍ airholes ഉള്ള ജട്ടികളുടെയും, കഴുകി വെളുക്കാത്ത സോക്സുകളുടെയും മഞ്ഞ പെറ്റിക്കോട്ടുകളുടെയും കര്‍ട്ടന്‍. തുളകളിലൂടെ അരിച്ചിറങ്ങുന്ന പകല്‍ വെളിച്ചത്തില്‍, മുമ്പ് കണ്ട 'പുറപ്പാട്' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം -- അതിലെ ഉരുള്‍ പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവരെപ്പോലെ ട്രങ്ക് പെട്ടികള്‍ക്കു മുകളില്‍ വിഷണ്ണരായിരിക്കുന്ന 'നവ ഉദയങ്ങള്‍' (വിത്ത് 2 ബക്കറ്റ്സ്, മഗ്ഗ്).
മരണത്തിനു തൊട്ടു മുമ്പ് സീസര്‍ ബ്രൂട്ടസ്സിനെ നോക്കിയ അതേ നോട്ടം ഞാനെന്റെ അമ്മയെ നോക്കി -- വിത്തൌട്ട് ഡയലോഗ്. ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല. പിന്നെ അവിടെ കേട്ടത് കരിങ്കല്‍ഹൃദയരെപ്പോലും പോട്ടിക്കരയിക്കുന്ന ഒരു ശോകഗാനമാണ്. "അയ്യോ... അമ്മേ... എന്നെക്കൊണ്ട്പോണേ... ഞാനും വരണേ..."



പിന്കുറിപ്പ്:
എന്‍റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു. എന്‍റെ സ്വന്തം റൂമിന്റെ ചുമരിലോട്ടിക്കാന്‍ വേണ്ടി ഞാനെന്റെ ട്രങ്ക് പെട്ടിയില്‍ കൊണ്ട് വന്ന ബാലഭൂമിയിലെ 'സിംബ'യുടെ ചിത്രം കുറേക്കാലം കഴിഞ്ഞപ്പോ ചിതല് തിന്നു പോയി. ഹൌസിനു ചുറ്റും മതിലില്ലെന്നും ജയില്‍മതില്‍ക്കെട്ടിന്റെ ഒരു വശം കൊക്കയാണ് എന്നും ഏറെത്താമസിയാതെ ഞാനറിഞ്ഞു. 'എന്‍റെ സൂര്യപുത്രി' യുടെ ക്ലൈമാക്സ് രംഗം പോലെ ചുമര് ചാരി വിദൂരതയിലേക്ക് നോക്കി ഞാന്‍ അമല മോഹം പൂര്‍ത്തീകരിച്ചു.

**************************************************

സമര്‍പ്പണം: അന്ന് സന്ധ്യയ്ക്ക്, എന്‍റെ ഒരു കിലോ ലഡ്ഡു 'ടീച്ചര്‍മാര്‍ കൊണ്ടുപോകും' എന്ന് പറഞ്ഞു വിതരണം ചെയ്തു സാപ്പിട്ട കണ്ടാലറിയാത്ത ചേച്ചിമാര്‍ക്കു ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു. പിറ്റേന്ന് മുതല്‍ ആര്‍ക്കും വീതം വെക്കാത്ത പലഹാരങ്ങള്‍ പലരും സ്വന്തം പെട്ടിയില്‍ നിന്നെടുത്തു തിന്നു, എന്‍റെ ദയനീയ സാന്നിധ്യത്തില്‍.